ഒരു സാധാരണ മുസ്ലിം കുടുംബത്തിൽ ജനിച്ച്, തൻ്റെ സമൃദ്ധമായ ബാല്യവും കൗമാരവും കോഴിക്കോടിന്റെ ഗ്രാമീണ നന്മകൾക്കൊപ്പം ആഘോഷിച്ച്, വളർന്ന് വലുതായ മുനീർ എന്ന യുവാവ് ഒരു സുപ്രഭാതത്തിൽ കാശിയിലെ ശ്മശാനഘാട്ടിലെത്തി നഗ്ന സന്യാസിയായി മാറിയ അസാമാന്യ ജീവിതയാത്രയുടെ കഥ.
ദൈവത്തിന്റെ പൊരുൾ അന്വേഷിച്ച് ഇറങ്ങുന്നവൻ അജ്മീറിലും, വേളാങ്കണ്ണിയിലും, ബുദ്ധഗയയിലും, അമൃ തസറിലുമെല്ലാം പല ജന്മങ്ങൾ ജീവിച്ചുതീർക്കുവാൻ വിധിക്കപ്പെടുന്നു.
നൂറുൽ മുനീറുൽ പൂർണ്ണാനന്ദ എന്ന നഗ്നസന്യാസിയായി രൂപാന്തരപ്പെടുന്നു. മുനീറിന്റെ ഗൃഹാതുരമായ ബാല്യവും, നഷ്ടമായ ഗ്രാമീണ നന്മകളും, സൗഹൃദത്തിന്റെ അഗാധമായ ആഴങ്ങളും, ഭൗതികതയുടെ നശ്വരതയും, അതിജീവനങ്ങളും ഇടകലർന്ന ആഖ്യാനം നവ്യമായ ഒരു വായനാനുഭവം നൽകുമെന്ന് തീർച്ചയാണ്.
നരേന്ദ്രമോദിയും വാരണാസിയും കഥാപാത്രവും കഥാപശ്ചാത്തലവുമായി വന്ന ആദ്യത്തെ നോവലെന്ന് പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ പ്രകാശനവേളയിൽ പറഞ്ഞത് ഈ പുസ്തകത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞുകൊണ്ടാണ്.